നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പ്രവർത്തിക്കുന്ന സ്ഫോടകവസ്തു നിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 24 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാഗ്പൂരിലെ സോലാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ചയോടെ അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകരുകയും ഉള്ളിൽ തൊഴിലാളികൾ കുടുങ്ങുകയും ചെയ്തു.
കാസ്റ്റിങ് ബൂസ്റ്റർ പ്ലാന്റിൽ പാക്കിങ് ജോലികൾ നടക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് നിരവധി തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനയും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച സർക്കാർ, സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു.



