വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ നിർണ്ണായക വിജയം അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൂന്ന് ദിവസത്തിനുള്ളിൽ ഇറാന്റെ 42 യുദ്ധക്കപ്പലുകൾ തകർത്തെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ നാവിക ആസ്ഥാനവും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തകർത്തതോടെ അവരുടെ സൈനിക ശേഷി പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും ഇനി നിരുപാധികം കീഴടങ്ങുകയല്ലാതെ ഇറാന് മുന്നിൽ മറ്റ് വഴികളില്ലെന്നും ട്രംപ് വ്യക്തമാക്കി. “നിരുപാധികമായ കീഴടങ്ങലല്ലാതെ ഇറാന്റെ കാര്യത്തിൽ മറ്റൊരു ഒത്തുതീർപ്പിനുമില്ല,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിലൂടെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും സൈനിക നേതൃത്വത്തെയും വലിയ തോതിൽ തകർക്കാൻ സാധിച്ചതായാണ് പെന്റഗണിന്റെ വിലയിരുത്തൽ. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനവും കുറഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ നാവിക ആസ്ഥാനം തകർത്തതായും അവരുടെ നാവികസേനയെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഭരണകൂടം വലിയ തകർച്ച നേരിടുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, അമേരിക്കയുടെ കീഴടങ്ങൽ ആവശ്യം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ തള്ളി. “കീഴടങ്ങണമെന്ന അമേരിക്കയുടെ ആഗ്രഹം അവർക്ക് ശവക്കുഴിയിലേക്ക് കൊണ്ടുപോകാം” എന്ന് അദ്ദേഹം തിരിച്ചടിച്ചു. അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയെങ്കിലും, തങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന രാജ്യങ്ങളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ മേഖലയിൽ ഇതുവരെ 1,200-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാൻ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ട്രംപിന്റെ കടുത്ത നിലപാട് സംഘർഷം നീണ്ടുനിൽക്കാൻ ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്.



