റിയാദ്: വിശുദ്ധ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ മാതൃകയും മാർഗനിർദ്ദേശങ്ങളും പിന്തുടർന്ന് ആരാധനകളിലും പ്രാർത്ഥനകളിലും കൂടുതൽ സമയം ചെലവഴിക്കാൻ സൗദി അറേബ്യയിലെ പ്രമുഖ പണ്ഡിതനും ഗ്രാൻഡ് മുഫ്തിയുമായ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ വിശ്വാസികളെ ഉപദേശിച്ചു. ഈ പുണ്യദിനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ആത്മീയമായ ഉന്നതിക്കായി പരിശ്രമിക്കാനും അദ്ദേഹം ഓർമ്മിപ്പിച്ചു. നരകമോചനത്തിന്റെ ദിനങ്ങളായ ഈ അവസാന പത്തിൽ വിശ്വാസികൾ കാണിക്കേണ്ട ജാഗ്രതയെക്കുറിച്ചാണ് അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കിയത്.
നിസ്കാരം, ഇഅ്തികാഫ് (പള്ളിയിലെ ഭജന), വിശുദ്ധ ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ (സദഖ) തുടങ്ങിയ സൽകർമ്മങ്ങളിൽ മുഴുകാൻ പ്രവാചക വചനങ്ങൾ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ സമയം അല്ലാഹുവുമായുള്ള ബന്ധം പുതുക്കാനായി നീക്കിവെക്കണം. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്റിനെ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതിനാൽ, രാത്രികാലങ്ങളിലെ ആരാധനകൾക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്നും ശൈഖ് സ്വാലിഹ് അൽ ഫൗസാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.



