തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കൊടുവിൽ വിവാദങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. തന്നെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തിയതായും ഇതോടെ പരാതികളുമായി മുന്നോട്ട് പോകുന്നില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിനെതിരെ പരസ്യമായി രംഗത്തെത്തിയ ബിന്ദു മേനോൻ, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ തുറന്നുപറഞ്ഞത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ തിങ്കളാഴ്ച രാത്രിയോടെ മന്ത്രി തന്റെ സഹോദരിയെയും പിന്നീട് തന്നെയും നേരിട്ട് വിളിച്ച് വളരെ വൈകാരികമായി സംസാരിച്ചുവെന്നും സംഭവിച്ച കാര്യങ്ങളിൽ ക്ഷമ ചോദിച്ചുവെന്നും അവർ വെളിപ്പെടുത്തി. തെറ്റ് ചെയ്താൽ മാപ്പ് ചോദിക്കണമെന്നത് തന്റെ നിലപാടാണെന്നും, അദ്ദേഹം മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി ഈ വിഷയത്തിൽ മറ്റു ചർച്ചകളുടെയോ നിയമനടപടികളുടെയോ ആവശ്യമില്ലെന്നും ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷിനെ തനിക്ക് അത്രമേൽ ഇഷ്ടമാണെന്നും കുടുംബപ്രശ്നങ്ങൾ തങ്ങൾക്കിടയിൽ തന്നെ തീർക്കാവുന്നതേയുള്ളൂവെന്നും കൂട്ടിച്ചേർത്ത അവർ, വിവാദങ്ങൾ ഇവിടെ അവസാനിക്കണമെന്നും അഭ്യർത്ഥിച്ചു.



