റിയാദ്: സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) മാർച്ച് 20 വെള്ളിയാഴ്ച ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമദാൻ 30 പൂർത്തിയാക്കിയാണ് ഗൾഫ് നാടുകളിൽ ഇത്തവണ പെരുന്നാൾ എത്തുന്നത്. ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലും വെള്ളിയാഴ്ച തന്നെയാണ് പെരുന്നാൾ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാസപ്പിറവി നിരീക്ഷിച്ചെങ്കിലും ദൃശ്യമാകാത്ത സാഹചര്യത്തിലാണ് വ്രതാനുഷ്ഠാനം മുപ്പത് പൂർത്തിയാക്കി പെരുന്നാളിലേക്ക് കടക്കാൻ മതകാര്യ വകുപ്പുകൾ തീരുമാനിച്ചത്.
അതേസമയം, ഒമാനിൽ പെരുന്നാൾ എന്ന് എന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഇന്നത്തെ മാസപ്പിറവി നിരീക്ഷണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ. ഒമാൻ മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി ഇന്ന് വൈകുന്നേരം യോഗം ചേർന്ന ശേഷം പെരുന്നാൾ വെള്ളിയാഴ്ചയാണോ അതോ ശനിയാഴ്ചയാണോ എന്ന് പ്രഖ്യാപിക്കും. മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ചായിരിക്കും ഒമാനിലെ ആഘോഷ തീയതി നിശ്ചയിക്കുക. മറ്റ് ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച പെരുന്നാൾ ഉറപ്പിച്ചതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള വിശ്വാസികൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണ്.



