ഇസ്‌ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധമാണെന്ന് പാകിസ്ഥാൻ. ഇരുവിഭാഗവും താല്പര്യപ്പെടുന്നുണ്ടെങ്കിൽ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താൻ ഇസ്‌ലാമാബാദ് വേദിയൊരുക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അൽ ജസീറയോട് വെളിപ്പെടുത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് ചർച്ചകളും നയതന്ത്രവുമാണ് ഏക പോംവഴിയെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി പറഞ്ഞു. ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന ഭീഷണി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചതായും ഇറാനുമായി ‘വളരെ നല്ല’ ചർച്ചകൾ നടക്കുന്നുണ്ടെന്നും അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ ഈ പ്രതികരണം.
അമേരിക്കയുമായി ചർച്ചകൾ നടത്തുന്ന കാര്യം ഇറാൻ ഔദ്യോഗികമായി നിഷേധിക്കുന്നുണ്ടെങ്കിലും, പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥരായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ ഇസ്‌ലാമാബാദിൽ വെച്ച് രഹസ്യ ചർച്ചകൾ നടത്തിയേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ഞായറാഴ്ച പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ ഡൊണാൾഡ് ട്രംപുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഇറാൻ, തുർക്കി വിദേശകാര്യ മന്ത്രിമാരെയും ഫോണിൽ വിളിച്ച് സാഹചര്യം വിലയിരുത്തി.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ലോക സമ്പദ്‌വ്യവസ്ഥയെയും ആഗോള ഇന്ധന വിപണിയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സമാധാന നീക്കങ്ങൾ വിജയിക്കുകയാണെങ്കിൽ പശ്ചിമേഷ്യയിലെ സംഘർഷത്തിന് വലിയൊരു ആശ്വാസമാകും. എന്നാൽ ഔദ്യോഗികമായി ചർച്ചകൾക്ക് ഇരിക്കാൻ ഇരുരാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ലാത്തത് ആശങ്കയുണ്ടാക്കുന്നു. വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങൾ മേഖലയുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.



