ടെൽഅവീവ്: ഇറാനുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഏപ്രിൽ 14 വരെ നീട്ടി. മൂന്നാഴ്ചത്തേക്ക് കൂടി അടിയന്തരാവസ്ഥ തുടരാനുള്ള സർക്കാരിന്റെ ആവശ്യം നെസെറ്റ് വിദേശകാര്യ, പ്രതിരോധ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയതിനെ ത്തുടർന്നാണ് രാജ്യത്ത് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 25 ദിവസമായി തുടരുന്ന സംഘർഷത്തിൽ ഇറാന്റെ മിസൈലുകൾ ഇസ്രായേലിന്റെ പ്രതിരോധം ഭേദിച്ച് പലയിടങ്ങളിലും പതിച്ചതോടെ രാജ്യം വലിയ പ്രതിസന്ധിയിലാണ്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും മുന്നോട്ടുവെച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരാവസ്ഥ നീട്ടാനുള്ള തീരുമാനം ഉണ്ടായത്.
അതേസമയം, നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ ഇറാൻ അമേരിക്കയേക്കാൾ മേൽക്കൈ നേടിയിരിക്കുകയാണെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എം.ഐ.6-ന്റെ (MI6) മുൻ മേധാവി സർ അലക്സ് യങ്ങർ നിരീക്ഷിച്ചു. ഡൊണാൾഡ് ട്രംപിന്റെ നയതന്ത്രപരമായ വീഴ്ചകൾ ഇറാൻ തങ്ങൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജ്യത്തിന്റെ പ്രതിരോധ കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് പാർലമെന്ററി സമിതിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



