കൊച്ചി: വിദ്യാർഥികളിൽ വിൽപന നടത്തുന്നതിനായി എത്തിച്ച പന്ത്രണ്ടര കിലോ കഞ്ചാവുമായി പറവൂർ പെരുവാരം പൂതയിൽ വീട്ടിൽ വിനോദിനെ (46) വടക്കേക്കര പോലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി പോലീസ് നടത്തിവരുന്ന കർശന പരിശോധനയ്ക്കിടെയാണ് പ്രതി വലയിലായത്. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് അറിയിച്ചു.
തോൾസഞ്ചികളിൽ പ്രത്യേക പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ വിനോദ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ്. രണ്ട് കിലോയിലധികം കഞ്ചാവ് കൈവശം വെച്ചതിന് കോതമംഗലം എക്സൈസിലും, വിവിധ അടിപിടി കേസുകളുമായി ബന്ധപ്പെട്ട് നോർത്ത്, പറവൂർ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരി മരുന്ന് മാഫിയകൾക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് പോലീസ് വ്യക്തമാക്കി.



