റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലെബനാനിലുള്ള സൗദി പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് സൗദി അറേബ്യയുടെ അടിയന്തര നിർദ്ദേശം. ലെബനാനിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാർ എത്രയും വേഗം മടങ്ങണമെന്നും ബെയ്‌റൂത്തിലെ സൗദി എംബസി അറിയിച്ചു. ലെബനാനിലേക്കുള്ള യാത്രാവിലക്ക് പൗരന്മാർ കർശനമായി പാലിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഊന്നിപ്പറയുന്നു. മാർച്ച് 27-ന് (വെള്ളിയാഴ്ച) പുറപ്പെടുവിച്ച ഈ പുതിയ ജാഗ്രതാ നിർദ്ദേശം പൗരന്മാരുടെ സുരക്ഷ മുൻനിർത്തിയാണെന്ന് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു.
നിലവിൽ ലെബനാനിലുള്ള പൗരന്മാർക്ക് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെടുന്നതിനായി എംബസി പ്രത്യേക ഫോൺ നമ്പറുകളും (009611762711, 009611762722) ടോൾ ഫ്രീ നമ്പറും (920011114) നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ മേഖലയിലുടനീളം സംഘർഷം പടരുന്നത് കണക്കിലെടുത്താണ് ഈ നീക്കം. നേരത്തെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനാൻ വിടാൻ ആവശ്യപ്പെട്ടിരുന്നു.



