വാഷിംഗ്ടൺ ഡി.സി/ലോസ് ഏഞ്ചൽസ്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കും ഇറാനുമായുള്ള യുദ്ധത്തിനുമെതിരെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ‘നോ കിംഗ്‌സ്’ എന്ന പേരിൽ വൻ പ്രതിഷേധം അരങ്ങേറി. വാഷിംഗ്ടൺ ഡി.സി., ലോസ് ഏഞ്ചൽസ്, മിനസോട്ട തുടങ്ങിയ പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. പ്രസിഡന്റിന്റെ അധികാരാർത്ഥി, കുടിയേറ്റക്കാർക്കെതിരായ കർശന നടപടികൾ, ഇറാനുമായുള്ള യുദ്ധം എന്നിവയ്‌ക്കെതിരെയാണ് ഈ ജനമുന്നേറ്റം. കോൺഗ്രസിന്റെ കൃത്യമായ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതും യുദ്ധം പ്രഖ്യാപിച്ചതും നിയമവാഴ്ചയുടെ ലംഘനമാണെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
യുദ്ധത്തെത്തുടർന്ന് അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നതും ജീവിതച്ചെലവ് വർദ്ധിക്കുന്നതും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് ഭരണകൂടത്തിന് മേൽ വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് ഈ പ്രതിഷേധങ്ങൾ ചെലുത്തുന്നത്. രാജ്യത്തെ പലയിടങ്ങളിലും പ്രതിഷേധക്കാർ ജനാധിപത്യവും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് റാലികൾ നടത്തി. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള വിപണിയെയും സാധാരണക്കാരന്റെ ജീവിതത്തെയും ബാധിക്കുന്ന സാഹചര്യത്തിൽ, സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം



