വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന് നൽകിയ അന്ത്യശാസനത്തിന്റെ സമയപരിധി അവസാനിക്കാനിരിക്കെ, ഭീഷണിയുടെ സ്വരം കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരൊറ്റ രാത്രികൊണ്ട് ഇറാനെ പൂർണ്ണമായും ഇല്ലാതാക്കാൻ അമേരിക്കൻ സൈന്യത്തിന് സാധിക്കുമെന്ന ഞെട്ടിക്കുന്ന പ്രസ്താവനയാണ് ട്രംപ് നടത്തിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിവരെയുള്ള സമയം നൽകിയിട്ടും ഇറാൻ വഴങ്ങാത്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പുതിയ മുന്നറിയിപ്പ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രകോപനപരമായ പ്രസ്താവന പുറത്തുവിട്ടത്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ സൈനിക നീക്കമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ഊർജ്ജ നിലയങ്ങൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യം വെച്ച് വൻതോതിലുള്ള വ്യോമാക്രമണം നടത്താനാണ് അമേരിക്കയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാൻ നേരിടാൻ പോകുന്നത് സമാനതകളില്ലാത്ത പ്രത്യാഘാതങ്ങളായിരിക്കുമെന്ന് ട്രംപ് ആവർത്തിച്ചു. അതേസമയം, അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഇറാൻ ഭരണകൂടം. സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന ഭീഷണി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ യുഎന്നിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമയപരിധി അവസാനിക്കുന്നതോടെ പശ്ചിമേഷ്യ ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിൽ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് ലോകരാഷ്ട്രങ്ങൾ.



