ദമ്മാം: സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചതായി കോസ്‌വേ അതോറിറ്റി അറിയിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് ഇന്ന് രാവിലെയാണ് പാലത്തിലൂടെയുള്ള വാഹനസഞ്ചാരം താൽക്കാലികമായി നിർത്തിവെച്ചത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. നിലവിൽ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഗതാഗതം പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.
കിഴക്കൻ പ്രവിശ്യയിൽ എനർജി പ്ലാന്റുകൾക്ക് സമീപം ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ മേഖലയിലുണ്ടായ സംഘർഷാവസ്ഥയെത്തുടർന്ന് കോസ്‌വേയിൽ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെട്ടത്. ഗതാഗതം പുനഃസ്ഥാപിച്ചതോടെ സൗദിക്കും ബഹ്‌റൈനും ഇടയിലുള്ള ചരക്കുനീക്കവും യാത്രയും സാധാരണ നിലയിലായിട്ടുണ്ട്. എന്നിരുന്നാലും, മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനു നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അതിർത്തികളിൽ സുരക്ഷാ പരിശോധനകൾ കർശനമായി തുടരുകയാണ്.



