പാലക്കാട്: നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാലക്കാട് നിയന്ത്രണങ്ങൾ കർശനമാക്കി. രോഗവ്യാപനം തടയുന്നതിന് കണ്ടൈൻമെൻറ് സോണുകളിലാണ് കർശന നിയന്ത്രങ്ങളും ക്രമീകരണങ്ങളും വരുത്തിയത്. ഇത് സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. രോഗവ്യാപനം തടയുന്നതിന് മണ്ണാർക്കാട് താലൂക്ക് പരിധിയിലുള്ള പൊതുയിടങ്ങളിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
കണ്ടൈൻമെൻറ് സോണുകളിൽ താമസിക്കുകയും പുറത്ത് ജോലി ചെയ്യുകയും ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും പുറത്ത് താമസിക്കുകയും കണ്ടൈൻമെൻറ് സോണുകളിൽ ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കും അതാത് ജില്ലാ ഓഫീസ് മേധാവികൾ പരമാവതി ‘വർക് ഫ്രം ഹോം’ സൗകര്യം ഒരുക്കണം. ‘വർക് ഫ്രം ഹോം’ സാധ്യമല്ലാത്ത ഉദ്യോഗസ്ഥാർക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് പ്രത്യേകം കത്ത് നൽകിയിട്ടുള്ളതും ഉത്തരവ് ലഭിക്കുന്ന മുറക്ക് തുടർ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
കണ്ടൈൻമെൻറ് സോണുകളിൽ ഉൾപ്പെട്ട സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾക്കും കണ്ടൈൻമെൻറ് സോണുകൾക്ക് പുറത്തുള്ള സ്‌കൂളുകളിൽ പഠിക്കുന്ന കണ്ടൈൻമെൻറ് സോണുകളിലെ വിദ്യാർഥികൾക്കും ഓൺലൈൻ ക്‌ളാസുകൾ സംഘടിപ്പിക്കുവാൻ ഉത്തരവിൽ പറയുന്നു. സ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപകരും ഓൺലൈൻ സംവിധാനം നിർബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.