പത്തനംതിട്ട: വിമാനയാത്രക്കിടെ ബാഗേജ് നഷ്ടപെട്ടതുമായി ബന്ധപ്പെട്ട പരാതിയിൽ ഒന്നേക്കാൽ ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ വിധി. ഉപഭോകൃത തർക്ക പരിഹാര കോടതിയുടേതാണ് വിധി. പന്തളം ഉള്ളന്നൂർ സദാനന്ദ വിലാസത്തിൽ ശ്രീജക്കും കുടുംബത്തിനുമാണ് നഷ്‌ടപരിഹാരം നൽകേണ്ടത്.
കഴിഞ്ഞ ജനുവരി മൂന്നിന് മണാലിയിലേക്ക് പോകുന്നതിന് എയർ ഇന്ത്യ എക്സ്പ്രെസിൽ ഇവർ ഡൽഹിയിലേക്ക് യാത്ര ചെയ്‌തിരുന്നു. യാത്രക്കിടെ ലേഓവർ ഉള്ളതിനാൽ വിമാനം ഭുവനേശ്വറിൽ ഇറങ്ങുകയും അവിടെ നിന്നും ഡൽഹിയിലേക്ക് പോവുകയുമായിരുന്നു. ഭുവനേശ്വർ വിമാനത്താവളത്തിലെ ബാഗേജ് കൺവയർ ബെൽറ്റിൽ തങ്ങളുടെ ഒരു ബാഗ് കണ്ടയുടനെ ശ്രീജ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതരെ വിവരം അറിയിച്ചിരുന്നു. ബാഗ് സുരക്ഷിതമായി ഡൽഹിയിൽ എത്തുമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്‌തു.
ന്യൂഡൽഹി വിമാനത്താവളത്തിൽ ചെക്ക്‌ഔട്ട് ചെയ്‌തപ്പോൾ ഒരു ബാഗ് കിട്ടിയില്ല. എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതരോട് പരാതിപെട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിച്ചതല്ലാതെ നടപടിയുണ്ടായില്ല. പിന്നീട് അയ്യായിരം രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് ഹരജിക്കാരെ അറിയിക്കുകയായിരുന്നു.
എന്നാൽ ബാഗിൽ അവശ്യമരുന്നുകളും ശീതകാല വസ്ത്രങ്ങളും യാത്രയിൽ ഉപേക്ഷിക്കാനാവാത്ത സാമഗ്രികളുമായിരുന്നതിനാൽ യാത്ര തുടരാൻ ശ്രീജക്കും കുടുംബത്തിനുമായില്ല. വാദികൾ നൽകിയ പരാതിയും തെളിവുകളും സസൂക്ഷ്‌മം വിലയിരുത്തിയ കമ്മീഷൻ എതിർ കക്ഷിക്ക് നോട്ടീസ് അയച്ചു. എതിർ കക്ഷി ഹാജരാവാതിരുന്നതിനാൽ വാദിയുടെ പരാതിയുടെ സത്യാവസ്ഥ ബോധ്യപ്പെട്ട കമ്മീഷൻ ഒരു ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായും 25,000 രൂപ കോടതി ചെലവിലേക്കും നല്കാൻ ഉത്തരവിടുകയായിരുന്നു. കമ്മീഷൻ പ്രസിഡൻറ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.