റിയാദ്: ഗാസയിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു, ഫലസ്‌തീൻ ജനതക്കെതിരായ ബോധപൂർവമായ പട്ടിണി, ക്രൂരത, വംശീയ ഉന്മൂലനം തുടങ്ങിയ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു.
വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയയത്. “ഫലസ്‌തീൻ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശ അധികാരികൾ തുടർച്ചയായി സ്വീകരിച്ച മനുഷ്യത്വരഹിതമായ ആശയങ്ങളും തീരുമാനങ്ങളും അപലപനീയമാണ്. ജന്മ നാടിനോടുള്ള ഫലസ്തീൻ ജനതയുടെ ആഴത്തിലുള്ള വൈകാരികവും ചരിത്രപരവും നിയമപരവുമായ ബന്ധത്തെ അവഗണിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾക്കും മാനുഷിക തത്വങ്ങൾക്കും അനുസൃതമായി സ്വന്തം ഭൂമിയിലുള്ള അവരുടെ അവകാശവാദത്തെ ഇസ്രായേൽ തുടർച്ചയായി അവഗണിക്കുകയാണ്.”
ഇസ്രായേലി ആക്രമണങ്ങളും ലംഘനങ്ങളും തടയാൻ അന്താരാഷ്ട്ര സമൂഹത്തിനും യുഎൻ സുരക്ഷാ കൗൺസിലിനും സാധിക്കാത്തത് അന്താരാഷ്ട്ര ക്രമത്തിന്റെ അടിത്തറയെ തകർക്കുമെന്നും, പ്രാദേശിക, ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നും സൗദി കുറ്റപ്പെടുത്തി. ഇത് വംശഹത്യയ്ക്കും നിർബന്ധിത കുടിയിറക്കലിനും ധൈര്യം പകരുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും രാജ്യം മുന്നറിയിപ്പ് നൽകി.
ഫലസ്‌തീൻ ജനത നേരിടുന്ന മാനുഷിക ദുരന്തം അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര പിന്തുണയുള്ള ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകുന്നതിനും ലോക രാജ്യങ്ങൾ തയ്യാറാകണം. 1967 ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്നതിനും, പ്രസക്തമായ യുഎൻ പ്രമേയങ്ങൾക്ക് അനുസൃതമായി, നിർണായകവും ഉറച്ചതുമായ അന്താരാഷ്ട്ര നടപടി ഈ തുടർച്ചയായ കുറ്റകൃത്യങ്ങൾക്ക് ആവശ്യമാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.