ഇസ്‌ലാമാബാദ്: പാകിസ്ഥാൻ സർക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ രണ്ട് മരണം. പാക് സൈന്യവും ഐഎസ്‌ഐ പിന്തുണയുള്ള മുസ്‌ലിം കോൺഫറൻസും സംയുക്തമായി നടത്തിയ വെടിവെപ്പിൽ 22 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
വെടിവെപ്പിൻറെ വീഡിയോ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടു. പ്രക്ഷോഭകർ രണ്ട് പാകിസ്ഥാൻ സൈനികരെ തടഞ്ഞു വെച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടിട്ടുണ്ട്. മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധീന കശ്മീരിലെ സാധാരണക്കാർ തെരുവിലിറങ്ങിയത്.
പിഒകെ അസംബ്ലിയിൽ കാശ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്‌ത സീറ്റുകൾ റദ്ദാക്കുക തുടങ്ങി 38 ആവശ്യങ്ങൾ ഉന്നയിച്ചാണ് അവാമി ആക്ഷൻ കൗൺസിൽ പ്രതിഷേധം ആരംഭിച്ചത്. ആയിരം സൈനികരെ കൂടി പ്രക്ഷോഭ മേഖലകളിലേക്ക് അയച്ചതായി റിപ്പോർട്ടുകളുണ്ട്.
പ്രക്ഷോഭ മേഖലയിലെ കടകൾ ഉൾപ്പടെ അടച്ചാണ് ആളുകൾ രംഗത്ത് വന്നത്. ജനങ്ങൾക്ക് ക്ഷമ നശിച്ചു, അവകാശങ്ങൾ നേടിയെടുക്കും വരെ സമരരംഗത്തുണ്ടാവും. പ്ലാൻ എ മുതൽ ഡി വരെ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് ആവാമോ ആക്ഷൻ കമ്മിറ്റി നേതാവ് ഷൌക്കത്ത് നവാസ് മീർ പറഞ്ഞു.