റിയാദ്: സൗദി ശാസ്ത്രജ്ഞൻ പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം. രാജ്യത്തിനും അറബ് ലോകത്തിനും അഭിമാനമായി ഉമർ ബിൻ യൂനുസ് യാഗി. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസാണ് രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിച്ചത്. സൗദി ശാസ്ത്രജ്ഞനായ പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗി, ജാപ്പനീസ് ശാസ്ത്രജ്ഞനായ സുസുമു കിറ്റഗാവ, ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞൻ റിച്ചാർഡ് റോബ്‌സൺ എന്നിവർക്കാണ് ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്. ലോഹ, ജൈവ, ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിൽ നടത്തിയ ശ്രമങ്ങൾക്കാണ് മൂന്നുപേർക്കും അവാർഡ് ലഭിക്കുന്നത്.
ശാസ്ത്ര മേഖലയിൽ അറബ് ശാസ്ത്രജ്ഞർ നടത്തുന്ന വിപ്ലകരമായ മുന്നേറ്റങ്ങൾക്കുള്ള അംഗീകാരമാണ് ഉമർ യാഗിക്ക് ലഭിച്ച നൊബേൽ പുരസ്‌കാരം. വരണ്ട പ്രദേശങ്ങളിൽ വായുവിൽ നിന്നും വെള്ളം വേർതിരിച്ചെടുക്കാനും മലിനീകരണവസ്തുക്കളിൽ നിന്ന് വെള്ളം ശുദ്ധീകരിക്കാനും കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാനും ഹൈഡ്രജൻ സംഭരിക്കാനും കഴിവുള്ള വസ്‌തുക്കളുടെ വികസനത്തിന് പ്രൊഫ. ഉമർ യൂനുസ് യാഗി സംഭാവനകൾ നൽകിയിട്ടുണ്ട്. ശാസ്ത്രീയ വികസനത്തിനും ആധുനിക പാരിസ്ഥിക സാങ്കേതിക വിദ്യകളുടെയും മേഖലകളിൽ ഉമർ യാഗിയുടെ കണ്ടുപിടുത്തങ്ങൾ ശ്രദ്ധേയയായിരുന്നു.
രാജ്യത്തിനകത്തും പുറത്തും നിരവധി ശാസ്ത്ര ഗവേഷണങ്ങൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ച ഉമർ യാഗി നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2016 ൽ മലേഷ്യയിലെ പുത്രാ സർവകലാശാലയിൽ സുസ്ഥിര മെറ്റിരിയൽസ് ഫൗണ്ടേഷൻ സഹ സ്ഥാപകനായി പ്രവർത്തിച്ചു. 2018ൽ മലേഷ്യയിലെ പുത്ര സർവകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റ് നേടിയ ഉമർ യാഗി 2020ൽ യുഎസ് നാഷണൽ അക്കാദമി ഓഫ് സയൻസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.