ദമാം : സൗദി കെഎംസിസി യുടെ കീഴ്ഘടകമായ കെഎംസിസി ഈസ്റ്റൺ പ്രൊവിൻസ് കമ്മിറ്റിയിൽ നിന്നും പ്രസിഡന്റ് മുഹമ്മദ് കുട്ടി കോടൂർ സ്ഥാനം രാജിവെച്ചു. ഇന്നലെ കൂടിയ കിഴക്കൻ മേഖലാ കമ്മിറ്റിയുടെ പ്രവർത്തക സമിതിയിൽ ആണ് തന്റെ രാജി ഔദ്യോഗികമായി അറിയിച്ചുകൊണ്ട് മുഹമ്മദ് കുട്ടി കോടൂർ സ്ഥാനം ഒഴിഞ്ഞത്.
കഴിഞ്ഞ കുറെ കാലങ്ങളായി ജുബൈൽ കെ എം സി സിയിൽ നിലവിലുള്ള വിഭാഗീയത പരിഹരിക്കാൻ നേത്യത്വം മുൻകൈ എടുക്കുന്നില്ല എന്ന ആരോപണമാണ് രാജിയിലേക്ക് നയിച്ചത്. സംഘടനാ വിഷയം പരിഹരിക്കുന്നതിനുള്ള ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട് കമ്മിറ്റിക് മുമ്പാകെ സമർപ്പിക്കാൻ കമ്മിറ്റിയംഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അത് സമർപ്പിക്കാതെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും മനഃപൂർവം പൂഴ്ത്തി വെച്ചു എന്ന് വർക്കിംഗ് കമ്മിറ്റിയിൽ ആരോപണം ഉയർന്നു. തുടർന്ന് പരസ്പരം വാഗ്വദങ്ങൾ നടക്കുകയും ചെയ്തു. തുടർന്നാണ്, ആരോപണ വിധേയനായ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോടൂർ
സ്ഥാനം രാജിവെക്കുന്നതായി കമ്മിറ്റിയിൽ പ്രഖ്യാപിച്ചത്.
ഈസ്റ്റൺ പ്രൊവിൻസ് കമ്മിറ്റി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡഡന്റിന് അധ്യക്ഷ സ്ഥാനം നൽകിയാണ് യോഗം ഇന്നലെ പിരിഞ്ഞത്.
ഖത്തർ, കുവൈറ്റ് കെഎംസിസിയിലെ സംഘടനാ പ്രതിസന്ധികൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ കിഴക്കൻ പ്രവിശ്യ ദമ്മാം കെഎംസിസിയിൽ ഉണ്ടായ പുതിയ സംഭവങ്ങൾ കെ എം സി സിക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. കെ എം സി സിക്ക് ജുബൈലിൽ നിലവിൽ രണ്ട് സെൻട്രൽ കമ്മറ്റികൾ ആണ് ഉള്ളത്. സംസ്ഥാന നേതാക്കളായ സാദിഖ് അലി തങ്ങളെയും പി എം എ സലാമിനെയും പങ്കുടുപ്പിച്ചു ഒരു വിഭാഗം കഴിഞ്ഞ മാസം ജുബൈലോത്സവം എന്ന പേരിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ വന്ന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചില സഹായ വിതരണങ്ങളുടെ ഫോട്ടോ രണ്ടാമത്തെ വിഭാഗവും പ്രചരിപ്പിച്ചിരുന്നു. രണ്ട് വിഭാഗങ്ങൾക്കും നേത്യത്വത്തിന്റെ അംഗീകരമുണ്ടെന്നാണ് ഇരു കൂട്ടരും വാദിക്കുന്നത്.



