റിയാദ്: ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലെത്തുന്നവരിൽ നിന്നും ഇന്നു മുതൽ പിഴ ഈടാക്കും. മക്ക നഗരം, സെൻട്രൽ ഏരിയ, പുണ്യസ്ഥലങ്ങൾ, ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ, സ്ക്രീനിംഗ് സെൻ്ററുകൾ, താൽക്കാലിക സുരക്ഷാ ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും.ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവരിൽ നിന്നും ഇന്ന് മുതൽ പിഴ ഈടാക്കാൻ ആരംഭിച്ചു.
2024 ജൂൺ 2(ഇന്ന്) മുതൽ 2024 ജൂൺ 20 വരെ പ്രാബല്യത്തിലായിരിക്കും.
ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്ന ആളുകളിൽ നിന്ന് 10,000 റിയാൽ പിഴ ഈടാക്കുമെന്ന് പൊതു സുരക്ഷ അതോറിറ്റി അറിയിച്ചു. ഇത് ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിൽ പ്രവേശിക്കുന്ന എല്ലാ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ബാധകമാണ്.
നിയമം ലംഘിക്കുന്ന താമസക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തുകയും നിയമം അനുശാസിക്കുന്ന നിശ്ചിത കാലയളവിലേക്ക് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും. ആവർത്തിച്ച് നിയമം ലംഘിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും പൊതു സുരക്ഷ വകുപ്പ് വ്യക്തമാക്കി, അല്ലാഹുവിൻ്റെ അതിഥികൾക്ക് സുരക്ഷിതമായും സുഖത്തിലും സമാധാനത്തിലും ആരാധനകൾ നിർവഹിക്കാൻ അവസരമൊരുക്കുന്നതിന്, എല്ലാവരും ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ, ഹജ്ജ് നിയമലംഘകർക്ക് യാത്രാസൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നവർക്ക് 6 മാസം വരെ തടവും 50,000 റിയാൽ പിഴയുമാണ് ശിക്ഷ. അതോടൊപ്പം നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടുന്നതാണ്.നിയമലംഘനം നടത്തുന്ന താമസക്കാരനെ, ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തുകയും നിയമം അനുശാസിക്കുന്ന നിശ്ചിത കാലയളവിലേക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും.
വാഹനത്തിലുള്ള നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് സാമ്പത്തിക പിഴയും വർദ്ധിപ്പിക്കും. അത്തരം ലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ്, കിഴക്കൻ മേഖലകളിൽ (911) നമ്പറിലും രാജ്യത്തിൻ്റെ മറ്റ് പ്രദേശങ്ങളിൽ (999) നമ്പറിലും റിപ്പോർട്ട് ചെയ്യുക