കോഴിക്കോട്: സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്നും പികെ ദിവാകരനെ ഒഴിവാക്കിയതിൽ വീണ്ടും പ്രതിഷേധം. പ്രശ്‌ന പരിഹാരത്തിന് നേതൃത്വം ശ്രമം നടത്തുന്നതിനിടയിലാണ് വടകരയിൽ വീണ്ടും വിമത പ്രകടനം നടന്നത്.
നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രകടനത്തിലുടനീളം മുഴങ്ങിയ മുദ്രാവാക്യം. കഴിഞ്ഞ ദിവസം മാണിയൂർ പഞ്ചായത്തിലെ പാലയാടിൽ പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. അൻപതോളം പ്രവർത്തകരായിരുന്നു പ്രകടനത്തിൽ പങ്കെടുത്തത്.
തുറശ്ശേരി മുക്കിൽ നിന്നായിരുന്നു പ്രകടനം തുടങ്ങിയിരുന്നത്. ശക്തമായി നടക്കുന്ന പ്രതിഷേധങ്ങൾ പാർട്ടി അംഗത്വം പുതുക്കലിനെ കാര്യമായി ബാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ദിവാകരനെ മാറ്റിയെതിനെതിരെ ജില്ലയിലെ പല ഭാഗത്തുനിന്നും നേതൃത്വത്തിനെതിരെ പരാതികൾ പ്രവഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. കത്തായും വാട്‍സ് ആപ് മെസേജായും ഇ മെയിലായും സന്ദേശങ്ങൾ പ്രവഹിക്കുന്നുണ്ട്.
സംസ്ഥാന നേതൃത്വത്തെ നേരിട്ട് വിളിച്ചും ചിലർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വടകരയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും മാറ്റിനിർത്തിയതിൽ പ്രതിഷേധം അറിയിച്ചും പി ദിവാകരൻ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഒഴിവാക്കിയതിന് മതിയായ കാരണങ്ങൾ ഇല്ലെന്ന് കത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.
വടകരയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ജില്ലാ കമ്മിറ്റിക്ക് ദിവാകരൻ കത്ത് നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷം നടന്ന ജില്ലാ സമ്മേളനത്തിൽ ദിവാകരനെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു.