റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കൊല്ലം ചടയമംഗലം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. കൊല്ലം പള്ളിമുക്ക് പേരൂർകോണത്ത് പരേതനായ മുഹമ്മദ് ഇല്യാസിൻ്റെയും ജുബൈരിയാ ബീവിയുടെയും മകനായ അലീമുദ്ധീനാണ് (54) കഴിഞ്ഞ ദിവസം മരണമടഞ്ഞത്. റിയാദിലെ അൽമവാസാത്ത് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
റിയാദ് എക്സിറ്റ് 8 അൽമുൻസിയായിൽ രണ്ടര വർഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌പോണസർ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഏന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഹൃദയാഘാതം സംവിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
കേളി കലാ സാംസ്കാരിക വേദി ജീവകാരുനണ്യ വിഭാഗം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കളുടെ സമ്മത പ്രകാരം റിയാദിലെ നസീമിലുള്ള ഖബറിസ്ഥാനിൽ മറവു ചെയ്തു. ഭാര്യ ഷെറീന, ഫാത്തിമ (9) ഹിഫ്സ (4) എന്നിവർ മക്കളാണ്. കേളി ദവാദ്മി യൂണിറ്റ് സെക്രട്ടറി ഉമ്മറിന്റെ പ്രിതൃ സഹോദരൻ്റെ മകനാണ് മരണപ്പെട്ട അലീമുദ്ധീൻ.