മനാമ: രാജ്യത്ത് നിർമിത ബുദ്ധിയെ (എഐ) നിയന്ത്രിക്കാനുള്ള നിയമം ശൂറ കൗൺസിൽ പരിഗണിക്കും. നിയമലംഘനം നടത്തുന്നവർക്ക് മൂന്നുവർഷത്തിൽ കുറയാത്ത തടവോ രണ്ടായിരം ദിനാർ വരെ പിഴയോ ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം. മനുഷ്യാവകാശ കമ്മിറ്റി വൈസ് ചെയർമാൻ അലി അൽ ഷെഹാബിയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങളാണ് നിർദേശം മുന്നോട്ടുവെച്ചത്.
ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, കാബിനറ്റ് അഫയേഴ്സ് എന്നിവയുടെ പരിഗണനക്കുശേഷമാണ് നിയമം ശൂറയുടെ നിയമനിർമാണ, നിയമകാര്യ സമിതിയുടെ അംഗീകാരത്തിനായി ശിപാർശ ചെയ്യപ്പെട്ടത്. എഐയെ നിയന്ത്രിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര നിയമം കഴിഞ്ഞ മാസം യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചിരുന്നു.