കൊച്ചി – – എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ സമരംമൂലം കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നും നിരവധി സർവീസുകൾ റദ്ദാക്കി. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പെടേണ്ട മസ്‌കത്ത് വിമാനവുമാണ് റദ്ദാക്കിയത്.
നെടുമ്പാശേരിയിലേക്ക് എത്തേണ്ട നാല് വിമാനവും റദ്ദാക്കി. രാവിലെ 11.30ന് എത്തേണ്ട ഷാർജ വിമാനം, വൈകിട്ട് 5.45ന് എത്തേണ്ട മസ്‌കത്ത് വിമാനം, വൈകിട്ട് 6.30ന് എത്തേണ്ട ബഹ്‌റൈൻ വിമാനം, വൈകിട്ട് 7.10ന് എത്തേണ്ട ദമ്മാം വിമാനം എന്നിവയാണ് റദ്ദാക്കിയത്.
ഇന്നലെ അർധരാത്രി മുതലാണ് എയർ ഇന്ത്യ ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതാണ് നിരവധിപേരെ പ്രതിസന്ധിയിലാക്കിയത് പകരം സംവിധാനം ഏർപ്പെടുത്താത്തതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.
കണ്ണൂർ വിമാനത്താവളത്തിലും യാത്രക്കാർ പ്രതിഷേധിക്കുന്നുണ്ട്. യാത്രക്കാരെല്ലാം ചെക്ക് ഇൻ നടത്താനായി എത്തിയതിന് ശേഷമാണ് ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കിയ അറിയിപ്പ് വന്നത്.
കരിപ്പൂരിൽനിന്ന് രാത്രി ദമാമിലേക്ക് പോകേണ്ടലവിമാനവും ജിദ്ദയിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ദുബൈ, മസ്‌ക്കറ്റ് വിമാനങ്ങൾ സർവീസ് നടത്തി.തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ റദ്ദാക്കി. മസ്‌ക്കറ്റ്, ഷാർജ, ദുബൈ, അബുദാബി സർവീസുകളാണ് റദ്ദാക്കിയതിലുള്ളത്.
മറ്റു ദിവസത്തേക്ക് ടിക്കറ്റ് നൽകുമോ എന്നതും ബദൽ സംവിധാനും ഏർപ്പെടുത്തുമൊ എന്നൊന്നും യാത്രക്കാരെ അറിയിക്കാൻ എയർ ഇന്ത്യ തയ്യാറായിട്ടില്ല.