റിയാദ് : മെയ് ആദ്യവാരത്തില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 19,710 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. താമസനിയമം ലംഘിച്ച 12,961 പേരും അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച 4,177 പേരും തൊഴില്‍ നിയമം ലംഘിച്ച 2,572 പേരെയുമാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മെയ് 2 മുതല്‍ മെയ് 8 വരെയുള്ള കാലയളവില്‍ സുരക്ഷാ സേനയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി നടത്തിയ ഫീല്‍ഡ് സെക്യൂരിറ്റി പരിശോധനയിലാണ് നിയമവിരുദ്ധരെ പിടികൂടിയത്. സൗദി അറേബ്യയിലേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 979 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും എത്യോപ്യക്കാരും യമനികളുമാണ്. രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 46 പേര്‍ കൂടി അറസ്റ്റ് ചെയ്തു.
താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കിയതിന് 12 പേരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. വിവിധ വിഷയങ്ങളില്‍ നിയമനടപടികള്‍ നേരിടുന്ന 49,407 പ്രവാസികളില്‍ 46,342 പുരുഷന്മാരും 3,065 സ്ത്രീകളും ഉള്‍പ്പെടുന്നു.
അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച് സൗദി അറേബ്യയിലേക്ക് പ്രവേശനം നല്‍കുന്നതിനും അവര്‍ക്ക് ഗതാഗതമോ പാര്‍പ്പിടമോ ഏതെങ്കിലും വിധത്തിലുള്ള സഹായമോ സേവനമോ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു മില്യണ്‍ റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. .



