കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) പൊള്ളലേറ്റ് മരിച്ചത്. സുലോചനയെ കൂടാതെ മറ്റ് മൂന്നുപേര്‍ കൂടി ആംബുലൻസിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ ആംബുലൻസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, ഒരു നഴ്സ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചന്ദ്രന്റെ നില ഗുരുതരമാണ്. പ്രസീതയും നഴ്സും ചികിത്സയിലാണ്. ഇന്ന് പുലച്ചെ നാല് മണിക്കാണ് അതിദാരുണമായ അപകടമുണ്ടായത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തായിരുന്നു ദുരന്തം. ശസ്ത്രക്രിയ നടത്തുന്നതിനായി മലബാർ മെഡിക്കൽ കോളജിൽനിന്നും മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് ദാരുണസംഭവം നടന്നത്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.



