കൊച്ചി: ഒരു മലയാളിയുൾപ്പടെ 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്ന് നെടുമ്പാശ്ശേരിയില്‍ പിടിയിലായ പ്രതി സാബിത്തിന്റെ മൊഴി. ബാക്കിയുള്ള 19 പേരും ഉത്തരേന്ത്യക്കാരായിരുന്നു. അവയവദാനം നടത്തുന്നതിന് ഇറാനിലേക്ക് മനുഷ്യ കടത്ത് നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഐ ബി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനില്‍ നിന്നെത്തിയ പ്രതി സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്.
പോലീസിന്റെ കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ നിര്‍ണായക മൊഴി. വൃക്ക ദാതാക്കളെ ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയിലേക്കാണ് എത്തിച്ചത്. വൃക്ക നല്‍കിയവര്‍ക്ക് ആറ് ലക്ഷം രൂപയാണ് വൃക്ക ദാതാക്കൾക്ക് കൈമാറിയതെന്നും പ്രതി മൊഴി നല്‍കി.യിട്ടുണ്ട്. കച്ചവടത്തിൽ ലഭിച്ച കമ്മീഷൻ തുകയുടെ കാര്യം സാബിത്ത് വെളിപ്പെടുത്തിയിട്ടില്ല.