26.8 C
Saudi Arabia
Sunday, March 22, 2026
spot_img

ഏഴുപേരുടെ മരണത്തിനിടയാക്കിയ ഫൈസലിയ കെട്ടിട ദുരന്തം; നാലു പേർ അറസ്റ്റിൽ

ജിദ്ദ:  ജിദ്ദ ഫൈസലിയയിൽ താമസാവശ്യത്തിനായി നിർമ്മിക്കുന്ന  കെട്ടിടം തകര്‍ന്ന സംഭവത്തിൽ നാലു  പേർ  അറസ്റ്റിൽ. മെയ് 30 ന് നടന്ന അപകടത്തിൽ ഏഴു പേര്‍ മരണപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കെട്ടിട നിര്‍മാണ ലൈസന്‍സ് നേടിയതില്‍ അഴിമതി നടന്നതായി പ്രാഥമികാന്വേഷണത്തില്‍ അറിഞ്ഞിരുന്നു. വിശദമായ  അന്വേഷണം നടത്തിയാണ് കുറ്റക്കാരാണെന്ന് തെളിഞ്ഞ അണ്ടര്‍ സെക്രട്ടറിയൂൾപ്പടെ നാലു പേരെ അറസ്റ്റ് ചെയ്തത്.

മക്ക ഗവര്‍ണറുടെ നിര്‍ദേശാനുസരണം  രൂപീകരിച്ച സമിതിയുടെ വിശദമായ അന്വേഷണത്തിൽ  കെട്ടിടത്തില്‍ സാങ്കേതിക തകരാറുകളുണ്ടായിരുന്നതായി വ്യക്തമായി. കെട്ടിടത്തിലെ സാങ്കേതിക തകരാർ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കാൻ  കെട്ടിട ഉടമക്ക്  നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കെട്ടിട ഉടമ നിര്‍മാണ ജോലികള്‍ തുടരുകയായിരുന്നു.

നഗര സഭയുടെ നിർദേശ പ്രകാരം കെട്ടിടം പൊളിച്ചതായി വ്യാജ ഫോട്ടോകൾ  നിർമിച്ചു നഗരസഭക്ക് സമർപ്പിക്കുകയും  പുതിയ കെട്ടിടം പണിയാൻ വ്യാജ രേഖകളോടെ അപേക്ഷ നൽകുകയുമുണ്ടായി. തുടര്‍ന്ന് ഉദ്യോഗസ്ഥന് 50000 റിയാൽ കൈകൂലി നൽകി കെട്ടിടത്തില്‍ കരാറുകാരന്‍ മുകള്‍ നിലകള്‍ നിര്‍മിക്കുകയായിരുന്നു. ഇത് ഫില്ലറുകള്‍ക്ക് താങ്ങാനാകാത്തവിധം കെട്ടിടത്തിന്റെ ഭാരം വര്‍ധിപ്പിക്കുകയും ഇതിന്റെ ഫലമായി കെട്ടിടം തകരുകയും ചെയ്തു.

നിയമ വിരുദ്ധമായി കെട്ടിട നിര്‍മാണ ലൈസന്‍സ് ലഭിക്കാന്‍ 50,000 റിയാല്‍ കൈക്കൂലി നല്‍കിയതായി കെട്ടിട ഉടമ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കെട്ടിട ഉടമക്കു പുറമെ അദ്ദേഹത്തിന്റെ  പ്രതിനിധിയെയും എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ഓഫീസ് ഉടമയെയും കരാറുകാരനായ യെമനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു ദിവസത്തെ ശ്രമകരമായ പ്രവർത്തങ്ങളിലൂടെയാണ്  അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങളും പരിക്കേറ്റവരെയും സിവില്‍ ഡിഫന്‍സിന് പുറത്തെടുക്കാന്‍ സാധിച്ചിരുന്നത്.

Related Articles

- Advertisement -spot_img

Latest Articles