മക്ക: അറഫാ സംഗമത്തിനും മുസ്തലിഫയിലെ വിശ്രമത്തിനും ശേഷം ഹാജിമാർ ജംറയിലെത്തി, പിശാചിനെ പ്രതീകാത്മകമായി എറിയുന്ന കർമ്മം ശാന്തമായ അന്തരീക്ഷത്തിൽ നടന്നു വരുന്നു. കടുത്ത ചൂടിനെ തരണം ചെയ്യാൻ രാവിലെ തന്നെ ഹാജിമാർ ജംറയിലെത്തിയിരുന്നു, എങ്കിലും തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ഓരോ മുത്തവഫിന്റെ കീഴിലുള്ളവർക്കും വ്യത്യസ്ത സമയങ്ങളാണ് അനുവദിച്ചിട്ടുള്ളത്. അതിനാൽ എല്ലാവർക്കും ഒരേ സമയം ജംറയിൽ എത്താൻ സാധ്യമല്ല. ജംറതുൽ അഖബയെയാണ് ആദ്യ ദിവസമായ ഇന്ന് ഹാജിമാർ എറിയേണ്ടത്.
ഹജ്ജിന്റെ പ്രധാന കർമ്മങ്ങളിൽ പെട്ടതാണ് ജംറയെ എറിയുന്നത്. ഹാജിമാർക്ക് ഏറ്റവും പ്രയാസമുള്ള സമയവും ഇത് തന്നെയാണ്. ഒരേ സമയം എല്ലാവരും കല്ലെറിയാൻ എത്തുമ്പോഴാണ് അപകടങ്ങൾക്കും സാധ്യത ഏറുന്നത്. വളരെ സൂക്ഷ്മതയോടെയാണ് അധികാരികൾ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ഹാജിമാരുടെ ഓരോ നീക്കങ്ങളും വളരെ ജാഗ്രതയോടെ നിരീക്ഷിക്കുവാനുള്ള എല്ലാ സംവിധാനങ്ങളും ജംറയിൽ ഒരുക്കിയിട്ടുണ്ട്.
പ്രതീകാത്മകമായി കല്ലെറിയുന്ന ഹാജിമാർ ആത്യന്തികമായി സ്വന്തം ശരീരത്തിലെ പൈശാചികതയെയാണ് എറിഞ്ഞോടിക്കുന്നത്. ഹജ്ജ് വേളകളിലും തുടർന്നും പരസ്പര സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സഹജീവി സ്നേഹത്തിന്റെയും മാതൃക കൈകൊള്ളണമെന്ന് മക്ക ഡെപ്യൂട്ടി അമീർ ഹാജിമാരോട് അഭ്യർഥിച്ചു.