തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടില്‍നിന്നും സുഹൃത്തിനെ വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ക്രൂരതക്കിരിയായത്. കൃത്യം ചെയ്ത ബിജുവിന്റെ ഉറ്റസുഹൃത്ത് വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാര്‍ ഒളിവിൽപോയി.
ഞായറാഴ്ച വൈകുന്നേരം ഏകദേശം അഞ്ച് മണിക്ക് ബിജുവിന്റെ വീടിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ഉറ്റ സുഹൃത്തുക്കളായ രണ്ടുപേരും രാവിലെ മുതല്‍ ഉച്ചവരെ ഒന്നിച്ചിരുന്ന് മദ്യപിക്കുകയും. ശേഷം ഇരുവരും വീട്ടിലേക്ക് പോയി. വൈകിട്ട് 4.45 ഓടെ കുമാര്‍ ബിജുവിനെ നിരന്തരമായി ഫോണില്‍ വിളിച്ചെങ്കിലും ബിജു ഫോൺ എടുത്തില്ല. വീട്ടില്‍നിന്ന് പുറത്തിറങ്ങിയ ബിജു ബൈക്കിലിരിക്കുകയായിരുന്ന കുമാറിന്റെ അടുത്തേയ്ക്ക് ചെല്ലുകയും ഉടനെതന്നെ കുമാർ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബിജുവിന്റെ നെഞ്ചില്‍ കുത്തുകയും കഴുത്തില്‍ വെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബിജുവിന്റെ നിലവിളി കേട്ട് ഭാര്യ മഞ്ജു ഓടിയെത്തിയെപ്പോഴേക്കും കുമാർ ഓടിയിരുന്നു. ഉടന്‍തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ബിജു ചക്കവെട്ട് തൊഴിലാളിയും കുമാർ കൂലിപ്പണിക്കാരനുമാണ്. സ്ഥിരമായി ഇരുവരും ഒരുമിച്ചിരുന്ന് മദ്യം കഴിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
രാവിലെ മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഞായറാഴ്ച ഇവരുടെ കൂടെ മറ്റ് രണ്ടുപേരുകൂടി മദ്യപിക്കാന്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് കുമാർ മുങ്ങിയത്. നെയ്യാറ്റിന്‍കര ഡി.വെ.എസ്.പിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അന്വേഷിച്ചു വരികയാണ്. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.