തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി കുഴല്‍നാടന്‍ എം.എല്‍.എ. വീണ വിജയൻ അനാഥാലയങ്ങളില്‍ നിന്നും മാസപ്പടി കൈപ്പറ്റിയെന്നാണ് മാത്യുവിന്റെ പുതിയ ആരോപണം. ആരോപണണങ്ങൾക്കിടെ കുഴൽനാടൻ നിയമസഭയിൽ രേഖകള്‍ ഉയര്‍ത്തിക്കാട്ടി. അതേസമയം, പ്രസംഗത്തിനിടെ കുഴൽനാടന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു.
‘സി.എം.ആര്‍.എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആര്‍.ഒ.സി. അയച്ചൊരു നോട്ടീസില്‍ പറയുകയാണ്, ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍നിന്ന് കമ്പനി ഏതാണ്ട് മാസംതോറം വിവിധ ജീവകാരുണ്യസ്ഥാപനങ്ങളും സംഘടനകളിലുംനിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി, എന്ന്. നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ അനാഥാലയങ്ങളില്‍നിന്ന് മാസപ്പടി വാങ്ങുന്നത്. അനാഥാലയങ്ങളില്‍നിന്ന് മാസാമാസം പണം വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക’, മാത്യു ചോദിച്ചു.
എന്നാല്‍, കുഴൽനാടൻ സ്ഥിരമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കര്‍. ചട്ടവും ക്രമവും പാലിക്കാത്ത ഒരുകാര്യവും സഭാരേഖയിലുണ്ടാവില്ലെന്ന് ഷംസീര്‍ അറിയിച്ചു. അതേസമയം, തന്റെ ആരോപണങ്ങള്‍ വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും തെറ്റാണെങ്കില്‍ നിഷേധിക്കാമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.