തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു.
വയനാട്ടില്‍ നിന്നുള്ള എല്‍ ഡി എഫ് എം എല്‍ എ കേളു പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേറ്റത്. ആലത്തൂർ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ ആര്‍ കേളു മന്ത്രിയായത്. വയനാട്ടില്‍ നിന്നുള്ള 200 പേര്‍ ഉള്‍പ്പെടെ 500ഓളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മാനന്തവാടി മണ്ഡലത്തില്‍ നിന്നും എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ട ഒ ആര്‍ കേളു വയനാട്ടില്‍ നിന്നുള്ള സി പി എമ്മിന്റെ ആദ്യ മന്ത്രിയാണ്. ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. യു ഡി എഫ് സര്‍ക്കാറില്‍ മന്ത്രിയായിരുന്ന കോണ്‍ഗ്രസ്സിലെ പി കെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തില്‍നിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലിമെന്ററി കാര്യം എം ബി രാജേഷിനുമാണ് നല്‍കിയത്.