തിരുവനന്തപുരം: എൽ ഡി എഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ടുകൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയിലേക്ക് പോയെന്ന് തോമസ് ഐസക്ക്. ഈ വിഷയം ഗൌരവത്തോടെ പരിശോധിക്കണമെന്നും സി പി എം നേതാവ് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് ഹിന്ദുത്വ വർഗീയത കടത്തുന്നതിന് ബിജെപി നടത്തുന്ന ചിട്ടയുമായതും ആസൂത്രിതവുമായ പ്രവർത്തനങ്ങൾ ഫലം കണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി എ എ, പലസ്തീൻ വിഷയങ്ങളിലെ പർട്ടിയുടെ സമീപനം പ്രീണനമായി ബി ജെ പി ചിത്രീകരിച്ചു. ബി ജെ പിയിലേക്ക് മാറിയ സാമൂഹ്യ വിഭാഗങ്ങൾ ഏതൊക്കെയാണെന്ന് പഠിക്കണമെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.
ശബരിമല വിഷയം പോലുള്ള ഒരു അനുകൂല ഘടകവും ഇല്ലാതിരുന്നിട്ട് പോലും ബി ജെ പി വോട്ട് വർധിപ്പിച്ചു. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്ന് പാർട്ടി അംഗങ്ങളുടെ പിന്മാറ്റം ആർഎസ്എസിന് സഹായകരമായെന്നും ഐസക് പറഞ്ഞു.
സംസ്ഥാനം സമ്പത്തിക സഹായം നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ അവരുടേതാക്കി ചിത്രീകരിച്ചു. ജാതി സാമുദായിക സംഘടനകളെ ആർ എസ് എസും ബി ജെ പിയും ഒരു പരിധി വരെ സ്വാധീനിച്ചു. എൻ എസ് എസ് നേതൃത്വം ആർ എസ് എസിനെ അകറ്റിയെങ്കിലും മിക്ക കരയോഗങ്ങളും ആർ എസ് എസ് നിയന്ത്രണത്തിലാണ്. ബി ഡി ജെ എസും ശാഖയോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവെന്ന് ഐസക്ക് ചൂണ്ടിക്കാട്ടി.