ബെംഗളൂരു: മോദി പ്രധാനമന്ത്രിയായതിനു ശേഷം രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം നാടകീയമായി തകർന്നുവെന്ന് ഇന്റർനാഷനൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ പി ഐ) റിപോർട്ട്. മാധ്യമപ്രവർത്തകരുടെ സുരക്ഷക്കും മാധ്യമ സ്വാതന്ത്ര്യത്തിനും മോദി സർക്കാർ മുൻഗണന നൽകണമെന്ന് റിപോർട്ടിൽ ആവശ്യപ്പെട്ടു. മൂന്നാമതും മോദി സർക്കാർ തന്നെ അധികാരത്തിലേറിയ സാഹചര്യത്തിലാണ് ഐ പി ഐ ഇക്കാര്യം മുന്നോട്ടുവെച്ചത്.
ഭരണഘടനയിൽ യഥാർഥ വിശ്വാസമർപ്പിച്ചും കർത്തവ്യ ബോധത്തോടെ ഭരിക്കുന്നതിന്നും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിൽ പ്രധാനപ്പെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം. സ്വതന്ത്രവും ബഹുസ്വരവുമായ വാർത്തകൾ ജനാധിപത്യ പ്രവർത്തനത്തിന് അനിവാര്യമാണ്. ഈ അവകാശങ്ങൾ സംരക്ഷിക്കാൻ നരേന്ദ്ര മോദി സർക്കാർ സുസ്ഥിര നടപടികൾ സ്വീകരിക്കണം.
മോദിയുടെ ആദ്യ രണ്ട് ഭരണങ്ങളിലും മാധ്യമ സ്വാതന്ത്ര്യം തകർന്നു. യു എ പി എ, ഐ ടി നിയമം പോലുള്ളവ ദുരുപയോഗം ചെയ്ത് മാധ്യമങ്ങളെ സെൻസർ ചെയ്യുന്നുണ്ട്. ബി ജെ പിയെ വിമർശിക്കുന്ന മാധ്യമങ്ങളെയാണ് ഇത്തരത്തിൽ ലക്ഷ്യമിടുന്നതെന്നും ഐ പി ഐ അഭിപ്രായപ്പെട്ടു.