തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി താൽകാലിക ബാച്ചുകൾ അനുവദിച്ചതായി ശിവൻ കുട്ടി. മലപ്പുറം ജില്ലയിൽ 120 ബാച്ചുകളും കാസർഗോട്ട് ജില്ലയിൽ 18 ബാച്ചുകളുമാണ് അനുവദിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.
സർക്കാർ വിദ്യാലയങ്ങളിൽ മാത്രമാണ് താത്കാലിക ബാച്ചുകൾ അനുവദിച്ചത്. മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്ന് സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി ശുപാർശ ചെയ്തിരുന്നു.
മലപ്പുറത്ത് 24 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ സ്കൂളുകളിലായി 18 ബാച്ചുകളുമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. കൊമേഴ്സിന് 61 ബാച്ചുകളും ഹ്യുമാനിറ്റീസ് 59 ബാച്ചുകമാണ് മലപ്പുറത്ത് അനുവദിക്കപ്പെട്ടത്, സയൻസ് ബാച്ചുകൾ ഒന്നും അനുവദിച്ചിട്ടില്ല. കാസർഗോട്ട് 13 കൊമേഴ്സ് ബാച്ചും നാല് ഹ്യുമാനിറ്റീസ് ബാച്ചും ഒരു സയൻസ് ബാച്ചുമാണ് കാസർഗോട്ട് അനുവദിച്ചത്.
മലബാര്‍ മേഖലയിലെ പ്രവേശന പ്രതിസന്ധിക്ക് പുതിയ സീറ്റ് വർദ്ധനവ് പരിഹാരമാകുമെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയെ അറിയിച്ചു. 14 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് പുതിയ ബാച്ച് വർദ്ധനവിലൂടെ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പാലക്കാട്, കോഴിക്കോട് ജില്ലകളുടെ പ്ലസ് വൺ സീറ്റ് ക്ഷാമം ഇനിയും പരിഹാരമാവാതെ കിടക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സഭയിൽ പറഞ്ഞു.