മലപ്പുറം: പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 406 ആയി ഉയർന്നു. പുതുക്കിയ റൂട്ട് മാപ് പ്രകാരമുള്ള റിപ്പോർട്ടാണിത്. 139 ആരോഗ്യ പ്രവര്‍ത്തകരുള്‍പെടെ 196 പേര്‍ ഹൈ റിസ്ക്ക് വിഭാഗത്തിലാണ്. ഇപ്പോള്‍ 15പേരാണ് കോഴിക്കോട്, മഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് അവലോകന യോഗം ചേരും. ഇന്നലെ ലഭിച്ച പതിനൊന്നു പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇത് ആരോഗ്യ വകുപ്പിനും നാട്ടുകാര്‍ക്കും ആശ്വാസമായി.
നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. അമ്മയും മകളുമായിരുന്നു തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലത്തിലാണ് നെഗറ്റീവ് റിപ്പോർട്ട് പുറത്ത് വന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരായിരുന്നു ഇരുവരും.
പാണ്ടിക്കാട് നിപ ബാധിച്ച് 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിൽ ആരോഗ്യ വകുപ്പ് സർവേ നടത്തിയതിൽ 439 പേർ പനിബാധിതരാണ്. ഇതിൽ നാലു പേർ കുട്ടിയുമായി സമ്പർക്കമുള്ളവരായിരുന്നു. 2023 ൽ കണ്ടെത്തിയ അതേ വൈറസിന്റെ വകഭേദമാണ് മലപ്പുറത്തും സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.