തിരുവനന്തപുരം : വയനാടിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിൽ ഇന്നും നാളെയുമായി രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ദുരന്തത്തില്‍ നിരവധി പേർക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ഈ കാലയളവില്‍ സംസ്ഥാനമാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവുവിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. ഇടപെടുന്നതിനായി ജില്ലാ കലക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനു കൂടിയാണ് സ്പെഷ്യല്‍ ഓഫീസറെ നിയോഗിച്ചത്.
കേരളത്തിൽ ജാഗ്രതാ മുന്നറിയിപ്പും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ മാറിനില്‍ക്കണം. ദുരന്ത മേഖലകളിലേക്ക് അനാവശ്യമായി ആളുകൾ എത്തരുത്. മേഖലയില്‍ 48 മണിക്കൂര്‍ കൂടി അതിശക്തമായ മഴയക്ക് സാധ്യത നിലനിൽക്കുന്നുണ്ട്.