കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കാതെ വൈകിച്ചത് ഗുരുതര കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റിപ്പോർട്ടിന്മേൽ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാലരവർഷം റിപ്പോർട്ട് പുറത്ത് വിടാതെ വൈകിച്ച സര്‍ക്കാര്‍ നടപടി കേരളത്തിന് അപമാനകരമാണ്.
സിനിമാ മേഖലയിലെ ക്രിമിനലിസങ്ങൾ അറിഞ്ഞിട്ടും നടപടി എടുക്കാത്തതും ക്രിമിനൽ കുറ്റം തന്നെയാണ്. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ചെയ്തത് ക്രിമിനൽ കുറ്റം തന്നെയാണ്. ഇഷ്ടക്കാർക്ക് സംരക്ഷണം നല്കാൻ വേണ്ടിയാണോ റിപ്പോർട്ട് മൂടി വെച്ചതെന്നും സതീശൻ ചോദിച്ചു. റിപ്പോർട്ടിൻമേൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം.
റിപ്പോർട്ടിന്റെ പുറത്തുവന്ന ഭാഗം തന്നെ ഞെട്ടിക്കുന്നതാണ്. സിനിമാ രംഗത്ത് ക്രിമിനൽവത്കരണവും ലൈംഗിക ചൂഷണവും അരാജകത്വവും നടക്കുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. വ്യാപകമായ ചൂഷണങ്ങളാണ് ഈ രംഗത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടാതെ നാലരവർഷം സർക്കാർ എന്തിന് അടയിരുന്നുവെന്നും വി.ഡി.സതീശൻ ചോദിച്ചു.
ഇത്രയും വലിയ സ്ത്രീവിരുദ്ധത സമൂഹത്തിൽ നടന്നിട്ട് ആരെയാണ് രക്ഷിക്കാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.