കോഴിക്കോട്: ലൈംഗിക പീഡന കേസിൽ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്ന നടനും എം എൽ എയുമായ മുകേഷ് രണ്ടു ദിവസത്തിനുള്ളിൽ രാജി വെച്ചില്ലെങ്കിൽ എ കെ ജി സെന്ററിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകയും ആക്ടിവിസ്റ്റുമായ കെ അജിത. ഇടതു സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും സർക്കാർ ഇതുവരെ ചെയ്ത നല്ല പ്രവർത്തങ്ങൾ മുകേഷിനെ സംരക്ഷിക്കുന്നതോടെ ഇല്ലാതാകുമെന്നും അവര് പറഞ്ഞു.
പൊതു പ്രവർത്തകർക്കെതിരെ ആരോപണം ഉയർന്നാൽ സ്ഥാനങ്ങളിൽ നിന്നും രാജി വെക്കുന്ന കീഴ്വഴക്കം നേരത്തെയുണ്ടായിരുന്നു. കേസ് തെളിഞ്ഞാൽ പുറത്തു പോകാമെന്നതായി അത് മാറിയിരിക്കുന്നു. അത് മാറ്റണം, ഈ സ്ഥിതി മാറണം. ആരോപണം നേരിടുന്നവർ പുറത്തു പോകണമെന്നും അജിത പറഞ്ഞു.
മറ്റു പാർട്ടികളിലെ കുറ്റാരോപിതർ രാജിവെച്ചോ ഇല്ലയോ എന്ന ന്യായീകരണം ഇടത് സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകരുടെ കൂട്ടായ്മ സി.പി.എം, സിപിഐ സംസ്ഥാന, ദേശീയ നേതാക്കൾക്ക് കത്തയച്ചിട്ടുണ്ടെന്നും അജിത വ്യക്തമാക്കി.