ആലപ്പുഴ: ഏറനാട് സീറ്റ് 25 ലക്ഷം രൂപക്ക് സി പി ഐ മുസ്‌ലിം ലീഗിന് വിറ്റെന്ന് പി വി അൻവർ എം എൽ എ. രണ്ട് തവണ സീറ്റ് കച്ചവടം നടത്തിയെന്നും അൻവർ ആരോപിച്ചു. വെളിയം ഭാർഗവനെ സ്വാധീനിച്ചാണ് മുസ്‌ലിം ലീഗ് തന്റെ സ്ഥാനാർത്ഥിത്വം അട്ടിമറിച്ചത്.
യൂനുസ് കുഞ്ഞു വഴിയാണ് ചർച്ചകൾ നടന്നത്. അന്ന് പി കെ ബഷീർ ജയിച്ചത് 22000 വോട്ടിനാണ്. അന്ന് വോട്ട് ചെയ്തത് കമ്മ്യൂണിസ്റ്റുകാരാണ്. ഇടത് സ്ഥാനാർത്ഥിയെ ആർക്കും പരിചയമില്ലാത്തത് കാരണമായിരുന്നു. ഇതേ പറ്റി സി പി എംപ്രവർത്തകർ തന്നോട് പരാതി പറഞ്ഞിരുന്നു. താൻ അന്വേഷിച്ചപ്പോഴാണ് സീറ്റ് കച്ചവടം മനസ്സിലായതെന്നും അൻവർ പറഞ്ഞു.
സി പി എം ആവശ്യപ്പെട്ടത് കൊണ്ടാണ് ഞാൻ ഏറനാട് മത്സരിച്ചത്. പിണറായിയുടെ നേരെ അനിയനാണ് ബിനോയ് എന്നും കാണുമ്പോഴുള്ള മാന്യത പ്രവർത്തിയിൽ ഇല്ലെന്നും അൻവർ പരിഹസിച്ചു.
വയനാട് പാർലമെന്റിൽ തെരഞ്ഞെടുപ്പിൽ സി പി ഐ വയനാട്ടിൽ വ്യാപകമായി പിരിവ് നടത്തിയിട്ടുണ്ട്. അതിൽ ഒരു രൂപ പോലും തെരഞ്ഞെടുപ്പിന് വേണ്ടി ചെലവഴിച്ചിട്ടില്ല. പാർട്ടിയെ വിറ്റു ജീവിക്കുന്നവരാണ് സി പി ഐ നേതാക്കൾ.കെ രാജൻ, സുനീർ, തുടങ്ങിയവരാണ് വ്യാപകമായി പിരിവ് നടത്തിയത്.ഭൂമി തരാം മാറ്റലിന്റെ മറവിൽ സി പി ഐ വ്യാപകമായി പിരിവ് നടത്തുന്നുണ്ടെന്നും അൻവർ ആരോപിച്ചു.



