മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് വിളിച്ചു ചേർത്ത സാംസ്കാരിക യോഗം സമസ്തക്കെതിരെ നേരിട്ടുള്ള പോരാട്ടത്തിന് ആഹ്വനം ചെയ്യാനാണെന്ന് സമസ്ത അനുകൂല വാട്‍സ് ആപ്പ് ഗ്രൂപുകളിൽ ആരോപണം. സമസ്തയുടെ നിലപാടിൽ അമർശമുള്ള പാർട്ടി നേതാക്കളേയും പാർട്ടിക്ക് വേണ്ടി സമസ്തയിൽ നിലകൊളളുന്ന കുറച്ചു പ്രമുഖരെയും മാത്രം വിളിച്ചു വരുത്തിയാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മലപ്പുറം സി .എച്ച് സെന്ററിൽ നടക്കുന്ന യോഗമെന്നാണ് ആരോപണം.
മലപ്പുറത്തിന്റെ സാംസ്കാരിക തനിമ ശോഭയോടെ നില നിർത്തണം എന്ന തലക്കെട്ടിൽ സാദിഖലി തങ്ങൾ നേരിട്ടാണ് ഇന്നത്തെ യോഗം വിളിച്ചു ചേർത്തത്. സംഘാടകർ ആരെന്ന് ക്ഷണകത്തിലില്ല. തങ്ങളും കുഞ്ഞാലി കുട്ടിയും മലപ്പുറത്തെ പ്രധാനികളും ഉണ്ടാകുമെന്നാണ് കത്തിൽ പറയുന്നത്. പിതാവ് പൂക്കോയ തങ്ങളും സഹോദരൻ ശിഹാബ് തങ്ങളും നിർവഹിച്ചു വന്ന ആത്മീയവും സാസ്കാരികവുമായ അടയാളങ്ങൾ നിലനിർത്താൻ ആവശ്യമായ ചർച്ചകളാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് കത്തിൽ സൂചനയുണ്ട്.
പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പരാമർശം നടത്തിയെന്ന വിവാദത്തിൽ സമസ്തയിൽ നിന്ന് ഉമർ ഫൈസിയെ പുറത്താക്കണമെന്ന് പർട്ടി ഒന്നാകെ ആവിശ്യപെട്ടിട്ട് പോലും സമസ്ത അത് മുഖവിലക്ക് എടുത്തില്ലെന്ന അമർഷം സാദിഖലി തങ്ങളിലും പാർട്ടി നേതാക്കളിലും ഉണ്ടാക്കിയ അസ്വസ്ഥതയാണ് രഹസ്യ യോഗത്തിനു കാരണമെന്നാണ് ആരോപണം .



