റിയാദ് : ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തിൽ പെട്ട് ബീഹാർ സ്വദേശി അഷ്റഫ് അലി (25) മരണമടഞ്ഞു. റിയാദിലെ അൽഖർജ് അൽമറായ് റോഡിലാണ് സംഭവം.
20 ദിവസമായി തിരിച്ചറിയാത്ത ഇന്ത്യകാരന്റെ മൃതദേഹവുമായി ബന്ധപ്പെട്ട് കേളി അൽഖർജ് ജീവകാരുണ്യ കമ്മറ്റി കൺവീനർ നാസർ പൊന്നാനിയെ പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. പോലീസ് പറയുന്നതനുസരിച്ച് 20 ദിവസങ്ങൾക്ക് മുൻപ് അൽമറായ് റോഡിൽ രണ്ട് ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരണമടഞ്ഞിരുന്നു. പൂർണ്ണമായും തകർന്ന രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാരായ പാക്കിസ്ഥാനിയും,നേപ്പാളിയും തിരിച്ചറിഞ്ഞു.
എന്നാൽ മൂന്നാമത്തെ ആൾ ആരെന്നോ ഏത് രാജ്യക്കാരാണെന്നോ അറിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാക്കിസ്ഥാനിയുടെ വാഹനത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിഫ്റ്റ് ചോദിച്ചു കയറിയതാവാം എന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച സമയത്ത് മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്തുക്കളിൽ നിന്നും പൊലീസിന് ഇഖാമ നമ്പർ ലഭിക്കുകയും അതുമായി നടത്തിയ പരിശോധനയിൽ ഇന്ത്യകാരനാണെന്ന് മനസ്സിലായതിനെ തുടർന്നാണ് പോലീസ് നാസറിനെ വിളിച്ചു വരുത്തി വിവരങ്ങൾ കൈമാറിയത്.
നാസർ പൊന്നാനി ഇന്ത്യൻ എംബസ്സിയിൽ വിവരമറിയിക്കുകയും പോലീസ് നൽകിയ രേഖകളിൽ നിന്നും കൂടുതൽ അന്വേഷണം നടത്തി അഷ്റഫ് അലിയുടെ കൂടുതൽ വിവരങ്ങൾ തരപ്പെടുത്തുകയുമായിരുന്നു. തുടർ നടപടികൾ സ്വീകരിക്കാൻ നാസർ പൊന്നാനിയെ ചുമതല പെടുത്തുകയും ചെയ്തു.
തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ഒരു വർഷം മുൻപ് ഹെവി ഡ്രൈവർ ജോലിക്കായി എത്തിയ അഷ്റഫ് അലി, ഇക്കാമ കിട്ടിയതിനു ശേഷം ജോലിക്ക് ഹാജരായിട്ടില്ലെന്നും തുടർന്ന് ഉറൂബ് ആക്കിയതായും അതിനാൽ തന്നെ മറ്റ് നടപടികളുമായി സഹകരിക്കാൻ തയ്യാറല്ലെന്നും സ്പോൺസർ അറിയിച്ചു.
ഇന്ത്യൻ എംബസി നാടുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയും നാസർ പൊന്നാനി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി, വ്യാഴാഴ്ച വൈകിട്ടുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു