തിരുവവന്തപുരം: ദുരന്തവേളകളിൽ നൽകിയ എയർ ലിഫ്റ്റിംഗ് സേവനത്തിന് 132.62 കോടി രൂപ തിരിച്ചടക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ നോട്ടീസ്. 2019 ലെ പ്രളയം മുതൽ വയനാട് ഉരുൾ പൊട്ടൽ വരെയുള്ള ദുരന്ത സമയങ്ങളിൽ നൽകിയ സേവനത്തിനാണ് ഈ തുക കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയർ വൈസ് മാർഷൽ നൽകിയ കത്ത് ദൃശ്യ മാധ്യമങ്ങൾ പുറത്തുവിട്ടു.
വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തങ്ങൾക്ക് മാത്രം 69,65,46,17 രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. 2019 ലെ പ്രളയത്തിനും അതിന് ശേഷവുമായി നൽകിയ വിവിധ എയർ ലിഫ്റ്റിംഗ് സേവനങ്ങൾ ചേർത്തിട്ടാണ് ബാക്കിയുള്ള സംഖ്യ കണക്കാക്കിയിരിക്കുന്നത്. അടിയന്തിരമായി ഈ തുകകൾ തിരിച്ചടക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
വയനാട് ദുരന്തത്തിന് കേന്ദ്രത്തിന്റെ സഹായം ലഭിക്കാത്തതിനെ ചൊല്ലി തർക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് കേന്ദ്രത്തിന്റെ ഈ കത്ത് പുറത്തുവരുന്നത്.



