തിരുവവനന്തപുരം: കഠിനകുളം ആതിര കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവപുരം സ്വദേശിയുമായ ജോൺസൺ ഔസേപ്പിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. വെഞ്ഞാറമൂട് സ്വദേശി ആതിരയെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നത്.
കോട്ടയം കുറിച്ചിയിൽ നിന്നാണ് ചിങ്ങവനം പോലീസ് ഇയാളെ പിടികൂടിയത്. വിഷം കഴിച്ചിട്ടുണ്ടെന്ന സംശയത്തിൽ ജോൺസനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മുൻപ് ജോലി ചെയ്‌തിരുന്ന ഹോം സ്റ്റേയിൽ നിന്നാണ് ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഒരു വർഷമായി കൊല്ലപ്പെട്ട യുവതിയുമായി ജോൺസൺ അടുപ്പത്തിലായിരുന്നു. ആതിരയുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഒരു ലക്ഷത്തോളം രൂപ ആതിരയിൽ നിന്നും ജോൺസൺ കടം വാങ്ങിയിരുന്നതായും പോലീസ് പറഞ്ഞു.
യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്‌താണ് യുവതിയിൽ നിന്നും ജോൺസൺ പണം കൈക്കലാക്കിയിരുന്നത്. കൊലപാതകം നടക്കുന്നതിൻറെ മൂന്ന് ദിവസം മുമ്പും 2500 രൂപ യുവതിയുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നു. അവസാനം തന്റെ കൂടെ വരണമെന്ന് യുവതിയോട് ജോൺസൺ ആവശ്യപ്പെട്ടു. ഇതിന് യുവതി വിസമ്മതിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.