മലപ്പുറം: ഓഫർ തട്ടിപ്പ് കേസിൽ നജീബ് കാന്തപുരത്തിനെതിരെ പെരിന്തൽമണ്ണ പോലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശി അനുപമയുടെ പരാതിയിലാണ് കേസ്. പകുതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് പരാതി. സാമ്പത്തിക തട്ടിപ്പ്, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചാർത്തിയാണ് കേസെടുത്തത്. നജീബിന്റെ പരാതിയിലും പോലീസ് കേസടുത്തിട്ടുണ്ട്.
വിഷയത്തിൽ സമഗ്ര അന്വേഷണമാണ് പോലീസ് നടത്തുന്നത്. പ്രതി അനന്തുകൃഷ്‌ണനെ ആലുവ പോലീസ് ക്ലബ്ബിൽ റേഞ്ച് ഡിഐജിയും റൂറൽ എസ്‌പിയും ഒരുമിച്ചു ചോദ്യം ചെയ്‌തു. 450 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് അറിയുന്നത്. പണം തട്ടിയെടുത്ത അക്കൗണ്ടുകൾ കണ്ടെത്താനായില്ല. പണം എങ്ങോട്ടാണ് പോയത് എന്നതിനെ പറ്റിയും വിവരങ്ങളില്ല.
കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി അനന്തുകൃഷ്‌ണൻറെ അക്കൗണ്ടൻറ് ഉൾപ്പടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. ജീവനക്കാരിൽ പലരും ഒളിവിലാണെന്നാണ് അറിയുന്നത്. പലരുടെയും മൊബൈൽ ഓഫ് ചെയ്‌തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യങ്ങളുണ്ട്. അനന്തുകൃഷ്നെതിരെ കൂടുതൽ സ്ഥലങ്ങളിൽ കേസുകൾ വരുന്നുണ്ട്.
നാല് കോടിയോളം രൂപ ബാലൻസുള്ള അക്കൗണ്ട് മാത്രമാണ് പോലീസിന് മരവിപ്പിക്കാൻ സാധിച്ചത്. ഇന്നോവ, ക്രിസ്റ്റ ഉൾപ്പടെ മൂന്ന് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിലൂടെ വാങ്ങിയ വാഹനങ്ങളാണ് ഇതൊക്കെയെന്ന് പോലീസ് അറിയിച്ചു.
ഓഫർ തട്ടിപ്പുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എംഎൽഎയുടെ വീട്ടിലേക്ക് ഇന്ന് ഡിവൈഎഫ്ഐ മാർച് നടത്തിയിരുന്നു.