തിരുവനതപുരം: സംസ്ഥാനം സാമ്പത്തിക കടുത്ത പ്രതിസന്ധിയിൽ കൂടി സഞ്ചരിക്കുമ്പോൾ ഇഷ്ടക്കാർക്ക് വാരിക്കോരി കൊടുക്കുന്നത് തുടരുന്നു. ഡൽഹിയിൽ സംസ്ഥാനത്തിൻറെ പ്രതിനിധിയായി തുടരുന്ന കെവി തോമസിന്റെ യാത്രാബത്ത ഇരട്ടിയാക്കാൻ ശുപാർശ. ബജറ്റ് വിഹിതമായി പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് യാത്രാബത്ത. ഇത് 11.30 ലക്ഷമാക്കി ഉയർത്താനാണ് ഭരണവകുപ്പ് ശുപാർശ ചെയ്‌തിരിക്കുന്നത്.
ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗം പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്‌കൈയിലിലെ പരമാവധി തുകക്ക് തുല്യമായ വേതനം പിഎസ്‌സി ചെയർമാന് നൽകാനും ജില്ലാ ജഡ്‌ജിമാരുടെ സ്പെഷ്യൽ ടൈം സ്‌കൈയിലിലെ പരമാവധി തുകക്ക് തുല്യമായ വർദ്ധനവ് അംഗങ്ങൾക്ക് നൽകുവാനുമാണ് തീരുമാനിച്ചത്.
മറ്റു സംസ്ഥാനങ്ങളുടെ പിഎസ്‌സി അംഗങ്ങളുടെയും ചെയർമാൻറെയും വേതന വ്യവസ്ഥകൾ പരിഗണിച്ചാണ് വർദ്ധനവ്. വേതന കുടിശികക്ക് വേണ്ടി ആശ വർക്കർമാർ തെരുവിലിറങ്ങിയിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള നടപടികൾ എന്നത് ആശ്ചര്യമുളവാക്കുന്നതാണ്. സംസ്ഥാനത്തിന് പ്രത്യേകിച്ചൊരു പ്രയോചനവുമില്ലാത്ത ഒരു തസ്‌തികയിലാണ് തോമസിന്റെ നിയമനമെന്ന് നേരത്തെ വിമർശനമുള്ളതാണ്.