കൊച്ചി: കളമശ്ശേരി പോളിടെക്‌നികിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും വിപണത്തിനും ഉപയോഗത്തിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ടു കേസുകളിലായി മൂന്ന് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്‌തു. അവസാന വര്ഷ വിദ്യാർഥികളായ കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളി സ്വദേശി ആതിഥ്യൻ (21), കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി തടിയൂർ നോർത്ത് സ്വദേശി ആർ അഭിരാജ് (21) എന്നിവരെയാണ് കളമശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. പരിശോധനക്കിടെ രണ്ടു വിദ്യാർഥികൾ ഓടി രക്ഷപെട്ടു.
ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. താമസിയാതെ ഇവരെ അറസ്റ്റ് ചെയ്യും. 9.70 ഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിൽ അറസ്റ്റിലായ ആദിത്യൻ, അഭിരാജ് എന്നിവരെ ഇന്നലെ പുലർച്ചയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 1.999ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ആകാശിനെ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഹോളി ആഘോഷങ്ങൾക്കായി കോളേജിൽ ലഹരി എത്തിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും നാർക്കോട്ടിക് സെല്ലും സംയുതമായി കോളേജിൽപരിശോധന നടത്തിയത്. ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് പഴുതില്ലാത്ത വിധം ഓപ്പറേഷൻ പൂർത്തിയാക്കാൻ പോലീസിന് സാധിച്ചത്.
കഞ്ചാവ് ചില്ലറ വിൽപന നടത്തുന്നതിനായി തൂക്കി പാക് ചെയ്യുന്നതിനുള്ള ത്രാസ്, പാക്കറ്റുകൾ, ബീഡിയാക്കി തെറുക്കുന്നതിനും പൊടിക്കുന്നതിനുമുള്ള ഉപകരണങ്ങൾ, ഗർഭനിരോധന ഉറകൾ എന്നിവയും പരിശോധനയിൽ പിടിച്ചെടുത്തു.
അഭിരാജുവും ആദിത്യനും താമസിക്കുന്ന ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ എഫ് 39 മുറിയാണ് പോലീസ് ആദ്യം പരിശോധിച്ചത്. ഇവിടെനിന്നാണ് പൊതിയില്‍ സൂക്ഷിച്ച 9.70 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തത്തു. തുടര്‍ന്ന് ആകാശ് താമസിക്കുന്ന മുകളിലത്തെ നിലയിലെ ജി 11 മുറിയിലെത്തിയ സംഘം ഇവിടെനിന്ന് പായ്ക്കറ്റുകളിലാക്കിയ 1.909 കഞ്ചാവ് അലമാരയില്‍നിന്നു പിടിച്ചെടുത്തു.
പരിശോധന സമയത്ത് കോളജ് പ്രന്‍സിപ്പല്‍ ഡോ. ഐജു തോമസ് ഉൾപ്പടെ സ്ഥലത്തെത്തിയിരുന്നു. പരിശോധനയുടെ ആദ്യാവസാനമുള്ള ദൃശ്യങ്ങള്‍ പോലീസ് റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്.