കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പ്രസ്‌താവിച്ചത്. ഇതോടെ ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷൻ അസാധുവായി. കമ്മീഷൻ നിയമനത്തിനെതിരെ വഖഫ് സംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കമ്മീഷൻ നിയമനത്തിന് പൊതുതാൽപര്യം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് കണ്ടെത്തിയിട്ടുണ്ടെന്നും അവിടെ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.വഖഫ് ട്രൈബൂണലിൻറെ മുന്നിലുള്ള വിഷയത്തിൽ അന്വേഷണം നടത്താനാവില്ല. മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള സർക്കാർ തീരുമാനം നീതിയുകതമല്ല.
കമ്മീഷൻ നിയമനത്തിൽ സർക്കാർ തീരുമാനം യാന്ത്രികമായിരുന്നു. മനസ്സിരുത്തിയല്ല സർക്കാർ കമ്മീഷനെ നിയമിച്ചത്. നിയമനത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർക്കാറിനായില്ലെന്നും കോടതി കുറ്റപ്പെടുത്തി.
കമ്മീഷൻ നിയമനം റദ്ദാക്കിയായതിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നറിയുന്നു.