ഗസ്സ: ഗസ്സയിൽ ആക്രമണം കടുപ്പിച്ചു ഇസ്രായേൽ. പുലർച്ചെ ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് 51 ഫലസ്‌തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. 45 പേരാണ് വടക്കൻ ജബലിയിൽ കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ യൂരോപ്യൻ ആശുപത്രിക്കും നാസ്സർ ആശുപത്രിക്കും നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഈ ആക്രമണങ്ങൾ ഇസ്രായേൽ നടത്തിയത്.
ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 30 പേർ കൊല്ലപ്പെട്ടു. ചുരുങ്ങിയത് 36 ആശുപത്രികളെങ്കിലും ആക്രണം ആരംഭിച്ചത് മുതൽ ഇസ്രായേൽ ബോംബിട്ട് തകർത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. ഇത്തരം ആക്രമണങ്ങൾ 1949ലെ ജനീവ കൺവൻഷൻ പ്രകാരം യുദ്ധകുറ്റമായാണ് കണക്കാക്കുന്നത്.
അതേസമയം ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് അറുതി വരുത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് സൗദി അറേബ്യയെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അഭിപ്രായപെട്ടു. ട്രംപുമായി നടന്ന ചർച്ചയിലും സൗദിയുടെ പ്രധാന ആവശ്യം പശ്ചിമേഷ്യയിലെ സമാധാനമായിരുന്നു. എന്നാൽ ആക്രമണമവസാനിപ്പിക്കാൻ തയ്യാറല്ലെന്ന പ്രതികരണമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. 52,908 ഫലസ്‌തീനികളാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ ഫലസ്‌തീനിൽ കൊല്ലപെട്ടത്. രണ്ട് ലക്ഷത്തോളം ആളുകൾ പരിക്ക് പറ്റി ചികിത്സയിലാണ്.