തിരുവനന്തപുരം: പിവി അൻവറിനെ കറിവേപ്പിലയാക്കി കളഞ്ഞെന്നും ആർക്കും അൻവറിനെ വേണ്ടെന്നും മുഖ്യമന്ത്രിയുടെ പരിഹാസം. നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ അൻവർ ഒരു വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചനകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇടതു മുന്നണിയുടെ സ്ഥാനാർഥിയെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു, ഓരോ ജീവനും വിലപ്പെട്ടതാണ്. ഇതിന് ശാശ്വത പരിഹാരം വേണം ഈ വിഷയത്തിൽ എല്ലാവരും ഒറ്റകെട്ടായി നിൽക്കണം. ചിലർക്ക് രാഷ്ട്രീയ താൽപര്യമാണ് വലുത്. അവർ തെറ്റിദ്ധാരണ പടർത്തുകയാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രചരിപ്പിക്കുകയാണ്.
കേന്ദ്രനിയമമാണ് വന്യജീവി പ്രശ്‌നം നേരിടുന്നതിനുള്ള പ്രധാന തടസ്സം. ഇന്ദിരാഗാന്ധി സർക്കാരാണ് ഈ നിയമം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11 എ പ്രകാരം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ആക്രമണകാരിയായ വന്യമൃഗങ്ങളെയും ഉൻമൂലം ചെയ്യാൻ തടസ്സമാണ്. ഈ നിയമം ഭേദഗതി ചെയ്യാൻ സംസ്ഥാനത്തിനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



