ന്യൂ ഡൽഹി: 2011 ന് ശേഷം ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാ സെൻസസ് 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ (എച്ച് എൽ ഒ ) എന്ന് അറിയപ്പെടുന്ന ആദ്യ ഘട്ടത്തിൽ, ആസ്തികൾ, കുടുംബ വരുമാനം, ഭവന സാഹചര്യങ്ങൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കും. വരാനിരിക്കുന്ന സെൻസസ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയതിനാൽ പ്രതികരിക്കുന്നവർക്ക് വീട്ടിൽ നിന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയും.
രണ്ടാം ഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷൻ (പി ഇ ), വീട്ടിൽ താമസിക്കുന്ന ഓരോ വ്യക്തിയുടെയും ജനസംഖ്യാ, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മറ്റ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കും. സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി ജാതി കണക്കെടുപ്പും സെൻസസ് പ്രക്രിയയുടെ ഭാഗമാകും. വരാനിരിക്കുന്ന ദേശീയ സെൻസസിൽ കേസ് സെൻസസും ഉൾപ്പെടുത്തുമെന്ന് ഏപ്രിലിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
34 ലക്ഷത്തോളം ഇനൂമറേറ്റർമാരും സൂപ്പർവൈസർമാരും പങ്കെടുക്കുന്ന സെൻസസിനായി അത്രത്തോളം തന്നെ ഡിജിറ്റൽ ഉപകരണങ്ങളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരാണ് രാജ്യത്തുടനീളമുള്ള ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്നതിനായി രംഗത്തുണ്ടാവുക.
സെൻസസ് പ്രക്രിയ ആരംഭിച്ചതിനു ശേഷമുള്ള 16-ാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെയും സെൻസസാണിതെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. വിവരശേഖരണം, കൈമാറ്റം, സംഭരണം എന്നിവയ്ക്കിടെ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ ഡാറ്റ സുരക്ഷാ നടപടികൾ നടപ്പിലാക്കുമെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു